ജാമ്യം അനുവദിക്കണം; സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍, ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും 

ഹര്‍ജി അടിയന്തരമായി പരിണക്കണമെന്ന കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
സിദ്ദിഖ് കാപ്പനെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നു/ ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ ജാമ്യം തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യ ഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിണക്കണമെന്ന കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. 

എന്തുകൊണ്ടാണ് ജാമ്യാപേക്ഷ നല്‍കാന്‍ വൈകിയതെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. ഹൈക്കോടതി ഉത്തരവ് ലഭിക്കാന്‍ വൈകിയതിനാലാണ് കാലതാമസം വന്നതെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അറിയിച്ചു. നേരത്തെ, അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സിദ്ദിഖ് കാപ്പനും കൂട്ടാളികളും കള്ളപ്പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഹാഥ്‌രസില്‍ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ, രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കൂട്ടുപ്രതി സിദ്ദിഖ് കാപ്പനില്‍ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com