തിരുവനന്തപുരം: ഡ്യൂട്ടിയ്ക്ക് കയറാതെ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്നും തുക തിരിച്ചു പിടിക്കാന്‍ ഉത്തരവ്. സര്‍വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കിയത് കാരണം കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കിയ ജീവനക്കാരില്‍ നിന്നും നഷ്ടത്തിന് ഇടയാക്കിയ തുക തിരിച്ച് പിടിക്കാനാണ് തീരുമാനം. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.
2022 ജൂണ്‍ 26ന് സര്‍വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയില്‍നിന്നും സര്‍വീസ് മുടക്കിയതിനെ തുടര്‍ന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ എട്ട് കണ്ടക്ടര്‍മാരില്‍നിന്ന് ഈടാക്കും. വികാസ് ഭവനിലെ സര്‍വീസ് മുടക്കിയ കാരണമുണ്ടായ നഷ്ടമായ 2,10,382 രൂപ പതിമൂന്ന് ഡ്രൈവര്‍മാരും, 12 കണ്ടക്ടര്‍മാരില്‍ നിന്നും ഈടാക്കും. സിറ്റി യൂണിറ്റിലെ 17 കണ്ടക്ടര്‍മാരില്‍ നിന്നും 11 ഡ്രൈവര്‍മാരില്‍ നിന്നുമായി 2,74,050 രൂപയും പേരൂര്‍ക്കട ഡിപ്പോയിലെ 25 കണ്ടക്ടര്‍മാരില്‍ നിന്നും 25 ഡ്രൈവര്‍മാരില്‍ നിന്നുമായി 3,30,075 രൂപ തിരിച്ചു പിടിക്കാനുമാണ് ഉത്തരവായത്.
ഇതുകൂടാതെ 2021 ജൂലൈ 12ന് ഡ്യൂട്ടി നടത്തിപ്പില്‍ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ നഷ്ടമായ 40,277 രൂപ എട്ട് ജീവനക്കാരില്‍ നിന്നും തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.
ഈ വാർത്ത കൂടി വായിക്കൂ കണ്ണൂരും കോഴിക്കോട്ടും മലവെള്ളപ്പാച്ചില്‍; വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ