മുന്നറിയിപ്പ് പിഴച്ചു?; കുടയത്തൂരില്‍ പെയ്തത് 131 മില്ലി മീറ്റര്‍ മഴ; കോട്ടയത്തും പത്തനംതിട്ടയിലും വെള്ളപ്പൊക്കം

പത്തനംതിട്ട ജില്ലയിലെ വാഴക്കുന്നത്ത് 139 മില്ലിലിറ്ററും കുന്നന്താനത്ത് 126 മില്ലിലിറ്ററും മഴയാണ് രേഖപ്പെടുത്തിയത്
ഉരുള്‍പൊട്ടിയ കുടയത്തൂരില്‍ നിന്നുള്ള ദൃശ്യം
ഉരുള്‍പൊട്ടിയ കുടയത്തൂരില്‍ നിന്നുള്ള ദൃശ്യം
Updated on
1 min read

തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുള്‍പൊട്ടിയ കുടയത്തൂര്‍ ഉള്‍പ്പെടുന്ന അറക്കുളത്ത് പെയ്തത് അതിതീവ്രമഴ. 24 മണിക്കൂറിനിടെ 131 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പിനും വലിയ പിഴവ് ഉണ്ടായി. അതിശക്തമായി മഴ പെയ്ത പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നത്. 

പത്തനംതിട്ട ജില്ലയിലെ വാഴക്കുന്നത്ത് 139 മില്ലിലിറ്ററും കുന്നന്താനത്ത് 126 മില്ലിലിറ്ററും മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലകളിലാണ് ശക്തമായി മഴ പെയ്തത്. ജില്ലിയെ മിക്കപ്രദേശങ്ങളിലും വ്യാപകമായി വെള്ളം കയറിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. നഷ്ടം കണക്കാക്കിയിട്ടില്ല. പലസ്ഥലങ്ങളിലും നൂറ് മില്ലിമീറ്ററിലധികമാണ് മഴ പെയ്തത്. ഇന്ന്  ശക്തമായ മഴയുടെ മുന്നറിയിപ്പ് ഇല്ലാത്തതിനാല്‍ ഇതിനൊരു പരിഹാരം പെട്ടന്ന് കണ്ടെത്താനാകുമെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. 

കോട്ടയം കറുകച്ചാല്‍ പുലിയിളക്കാലില്‍ മലവെള്ളപ്പാച്ചില്‍. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളംകയറി. നെടുമണ്ണി  കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ടുവീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. 9-ാം വാര്‍ഡിലെ ഇടവട്ടാല്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി

വാഴൂര്‍ റോഡില്‍ പന്ത്രണ്ടാം മൈലില്‍ മുട്ടറ്റം വെള്ളം കയറി. വാഹന ഗതാഗതം തടസ്സപ്പെട്ടു. കറുകച്ചാല്‍ പനയമ്പാല തോട് കര കവിഞ്ഞ് ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. വെള്ളൂര്‍ പൊന്നരികുളം അമ്പലം ഭാഗത്ത് വെള്ളം കയറി. പത്തനംതിട്ട കോട്ടാങ്ങലില്‍ വീടുകളില്‍ വെള്ളം കയറി. ചുങ്കപ്പാറ ടൗണില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കടകളില്‍ നാശനഷ്ടം ഉണ്ടായി.

അതേസമയം, തൊടുപുഴ മുട്ടം കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സോമന്‍, അമ്മ തങ്കമ്മ(75), ഭാര്യ ഷിജി, മകള്‍ ഷിമ(25)ചെറുമകന്‍ ദേവാനന്ദ്(5) എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയിരുന്നു. കുടയത്തൂര്‍ ജംഗ്ഷനിലുള്ള മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനും 3.30നുമിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

സോമന്റ് വീട് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ എന്‍ഡിആര്‍എഫ് സംഘം കുടയത്തൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും. തൃശൂരില്‍ നിന്നുള്ള സംഘമാണ് തൊടുപുഴയിലേക്ക് എത്തുക. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുന്നത് വൈകി. റവന്യൂ മന്ത്രി കെ രാജന്‍, ഇടുക്കി കളക്ടര്‍ ഉള്‍പ്പടെ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തൊടുപുഴ പുളിയന്മല റോഡില്‍ തിങ്കളാവ്ച രാത്രി വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com