സമാധാന ശ്രമം ഏകപക്ഷീയം; ദൗത്യസംഘത്തെ തള്ളി പ്രാദേശിക കൂട്ടായ്മ ; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് വിഴിഞ്ഞം ദൗത്യസംഘം
By സമകാലിക മലയാളം ഡെസ്ക് | Published: 05th December 2022 04:18 PM |
Last Updated: 05th December 2022 04:18 PM | A+A A- |

സമാധാന ദൗത്യസംഘം സന്‍ര്‍ശനം നടത്തുന്നു/ ടിവി ദൃശ്യം
തിരുവനന്തപുരം : വിഴിഞ്ഞത്ത് സമവായത്തിനായി ശ്രമം ഊര്‍ജ്ജിതമായിരിക്കെ,
സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തുകയാണ്. ദൗത്യസംഘം മുല്ലൂരില്‍ സമരപ്പന്തലിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് സംഘം അഭ്യര്‍ത്ഥിച്ചു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ക്ഷോഭമുണ്ടാകുക മനുഷ്യസഹജമാണ്. പക്ഷെ മുന്നോട്ടുപോകാന്‍ സ്‌നേഹവും സഹകരണവും ലാളനയുമെല്ലാം വേണം. അത് നിങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും ദൗത്യസംഘം സമരക്കാരോട് പറഞ്ഞു.
അതേസമയം വിഴിഞ്ഞത്തെ സമാധാന ദൗത്യസംഘത്തിന്റെ നിര്‍ദേശത്തെ സമരത്തെ എതിര്‍ക്കുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ തള്ളി. ഇത്രയും നാളും അക്രമം നടന്നപ്പോള്‍ സമാധാന ദൗത്യസംഘത്തെ കണ്ടില്ലല്ലോയെന്ന് പ്രാദേശിക കൂട്ടായ്മ ചോദിച്ചു. സമാധാന ശ്രമം ഏകപക്ഷീയമെന്ന് ഇവര്‍ ആരോപിച്ചു. തങ്ങളെ ആക്രമിച്ച അക്രമികളെ പിടികൂടണം. സമാധാനശ്രമം വൈകിയെന്നും അവര്‍ പറഞ്ഞു.
വിഴിഞ്ഞം സമരത്തില്‍ അനുനയത്തിനായി, മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയ മന്ത്രിമാരെയാണ് മുഖ്യമന്ത്രി യോഗത്തിന് ക്ഷണിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്നതിനു ശേഷം ഇന്നു തന്നെ സമരസമിതിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ