കേന്ദ്ര ഏജന്‍സി വേണ്ടെന്ന് സര്‍ക്കാര്‍; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; സമാധാന ദൗത്യസംഘം വിഴിഞ്ഞത്ത്

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് 163 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് സംഘര്‍ഷത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിനായി, കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് സ്റ്റേഷന്‍ അടക്കം ആക്രമിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ അക്രമികള്‍ക്കെതിരെ ഉണ്ടായിട്ടില്ല. അതിനാല്‍ അന്വേഷണം കാര്യക്ഷമമായി നടക്കാന്‍ എന്‍ഐഎയ്ക്ക് കൈമാറണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് 163 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തില്‍ തന്നെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

സമാധാന ദൗത്യസംഘം വിഴിഞ്ഞത്ത്

അതിനിടെ, വിഴിഞ്ഞത്ത് സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സമാധാന ദൗത്യസംഘം സന്ദര്‍ശിച്ചു. ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സമാധാന സംഘത്തില്‍ പാളയം ഇമാം, ഗുരു ജ്ഞാനതപസ്വി, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ടി പി ശ്രീനിവാസന്‍ അടക്കം ഏഴുപേരാണ് ഉള്ളത്. വിഴിഞ്ഞത്ത് സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ടാണ് ദൗത്യസംഘം പ്രദേശത്ത് സന്ദർശനം നടത്തുന്നത്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com