ഗവര്‍ണര്‍ കയറി ഭരിക്കുന്നു; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണം; പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍

ഇത് പൊരിയുന്ന ചട്ടിയാണ്. ഇനി ഇപ്പം വീഴാന്‍ പോകുന്നത് അടുപ്പിലേക്കാണേല്‍ ഞങ്ങള്‍ ബുദ്ധിമുട്ടും
പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ സംസാരിക്കുന്നു
പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നതായി മുസ്ലീം ലീഗ് നിയമസഭയില്‍. സംസ്ഥാനത്ത് ഗവര്‍ണര്‍ കയറി ഭരിക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ സര്‍വകലാശാല ഭരണത്തില്‍ വിയോജിപ്പുണ്ടെന്നും സര്‍വകലാശാല ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇവിടെ ഗവര്‍ണര്‍ കയറി ഭരിക്കുന്ന അവസ്ഥയാണ് കണ്ടത്. ഭരണമാകെ ഗവര്‍ണര്‍ ഏറ്റെടുത്ത പ്രതീതീയാണ് ഉണ്ടായത്. യുണിവേഴ്‌സിറ്റി ഭരണത്തില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിനോട് വിയോജിപ്പ് ഉണ്ട്. അത് പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ വിമര്‍ശിച്ചോളാം. സര്‍ക്കാര്‍ ഇല്ലെങ്കില്‍ പ്രതിപക്ഷവുമില്ല. പ്രതിപക്ഷമില്ലെങ്കില്‍ സര്‍ക്കാരുമില്ല. പൊതുവിഷയങ്ങളില്‍ മുമ്പില്ലാത്ത വിധം ഇടപെടുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇതിനെ അനുകൂലിക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍വകലാശാലയുടെ ഭരണവും മറ്റുകാര്യങ്ങൡും ആദ്യം സര്‍ക്കാര്‍ ഗവര്‍ണറുമായി യോജിച്ചുപോകുകയാണ് ചെയ്തത്. ഗവര്‍ണര്‍ക്ക് ഏതോ കാര്യത്തില്‍ അഭിപ്രായ വിത്യാസം വന്നതിന് ശേഷം പിന്നെ അദ്ദേഹം പറയുന്നതും പ്രസ്താവിക്കുന്നതും അസാധാരണമായ രീതിയിലായി. ഇതേതുടര്‍ന്ന് ഗവര്‍ണറെ നീക്കം ചെയ്യണമെന്ന സ്ഥിതിയിലേക്ക് എത്തി. ഗവര്‍ണറുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും അനുകൂലിക്കാന്‍ പറ്റില്ല. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം. അല്ലാതെ സര്‍ക്കാരിന് മേല്‍ മറ്റൊരു സര്‍ക്കാര്‍ വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചാന്‍സലറുടെ നിയമനത്തില്‍ ഒന്നുപോയി വേറെ ഒന്ന് വരുന്നതാണ് കാണുന്നത്. ആകപ്പാടെ ചട്ടിയില്‍ നിന്ന് അടുപ്പിലേക്ക് പോകുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. ഇത് പൊരിയുന്ന ചട്ടിയാണ്. ഇനി ഇപ്പം വീഴാന്‍ പോകുന്നത് അടുപ്പിലേക്കാണേല്‍ ഞങ്ങള്‍ ബുദ്ധിമുട്ടും. ആ ഒരു ഭീതി പ്രതിപക്ഷത്തിനുണ്ട്. യൂണിവേഴ്‌സിറ്റി ഭരണത്തില്‍ പ്രതിപക്ഷത്തെ പരിഗണിക്കുന്നതേയില്ല. ഏകപക്ഷീയമായി രാഷ്ട്രീയവത്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗവര്‍ണറുടെ ജനാധിപത്യബോധമില്ലായ്മയെ പറ്റി പറയുമ്പോള്‍ നമുക്ക് ജനാധിപത്യബോധം വേണ്ടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com