കൊച്ചി; ക്ലാസ്റൂമിൽ കളിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ മൂന്നാംക്ലാസുകാരനോട് അധ്യാപികയുടെ ക്രൂരത. കാലൊടിഞ്ഞു എന്ന് പറഞ്ഞത് അഭിനയമാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും കുട്ടിയെ നിർബന്ധിച്ച് താഴേക്ക് നടത്തിക്കുകയുമായിരുന്നു. ഇടതു കാലിന്റെ എല്ലുകൾ മൂന്നിടത്ത് പൊട്ടിയ കുഞ്ഞിനെ പിന്നീട് വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. കാലിൽ പ്ലാസ്റ്റർ ഇട്ട കുട്ടിക്ക് ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.
ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന എട്ടുവയസ്സുകാരനാണ് അധ്യാപികയിൽ നിന്ന് ദാരുണാനുഭവമുണ്ടായത്. കുട്ടിയുടെ അമ്മ സംഗീതയുടെ പരാതിയിൽ ജില്ലാ കളക്ടർ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
16-ന് ടീച്ചർ ഇല്ലാത്ത സമയത്ത് ക്ലാസിൽ ഓടി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്. കരച്ചിൽ കേട്ട് വന്ന ക്ലാസ് ടീച്ചർ പ്രാഥമിക ചികിത്സ പോലും നൽകാൻ തയ്യാറായില്ല. കുട്ടിയുടേത് അഭിനയമാണെന്ന് അധിക്ഷേപിക്കുകയും നിർബന്ധിച്ച് താഴത്തെ നിലയിലേക്ക് നടത്തിക്കുകയുമായിരുന്നു. അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല. വാൻ ഡ്രൈവറാണ് വിവരം അറിയിച്ചത്. കാലിന് നീരുവെച്ച നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ച് എക്‌സ്റേ എടുത്തപ്പോഴാണ് എല്ലുകൾ മൂന്നിടത്ത് പൊട്ടിയത് കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകൾക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തെന്നും പരാതിയിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ