അപേക്ഷകളുമായി ഇനി കയറിയിറങ്ങേണ്ട; എല്ലാ നഗരസഭകളിലും ഏപ്രില്‍ ഒന്നു മുതല്‍  കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം ബി രാജേഷ്

ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു
മന്ത്രി എം ബി രാജേഷ്‌
മന്ത്രി എം ബി രാജേഷ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാകുമെന്ന് മന്ത്രി എം ബി രാജേഷ്. കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങള്‍ തേടി ജനങ്ങള്‍ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. 

ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും ഒപ്പം എന്ന നഗരസഭയുടെ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ, നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം പൂര്‍ണമായി ഇല്ലാതാകും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി പറഞ്ഞു.

വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം നഗരസഭയുടെ നടപടികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. 4524 ഉപഭോക്താക്കള്‍ക്ക് തുക അനുവദിച്ച നഗരസഭ 13131 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കി. 300 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. 88 കോടി കേന്ദ്രവിഹിതവും ബാക്കി തുക സംസ്ഥാന സര്‍ക്കാരും നഗരസഭയും നല്‍കിയ വിഹിതവുമാണ്. 

റവന്യൂ കമ്മി ഗ്രാന്റും ജി എസ് ടി വിഹിതവും നികുതി വിഹിതവുമടക്കം കോടികള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലും ക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ രാജ്യത്താദ്യമായി നഗര മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം. ഇന്ന് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 170000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തിന് മാതൃകയായിയെന്നും മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com