ആലപ്പുഴ; രോഗികളുടെ മരുന്നു കുറിപ്പടിയിൽ പരിഹാസ മറുപടി എഴുതിയ ഡോക്ടർക്കെതിരെ അന്വേഷണം. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് നടപടി. ഡോക്ടറെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നു മാറ്റിനിർത്തും. ഒപിയിൽ ചികിത്സയ്ക്കെത്തുന്നവരുടെ കുറിപ്പടിയിൽ മരുന്നുകളുടെ വിവരങ്ങൾ അവ്യക്തമായി കുറിക്കുകയും സംശയം ചോദിക്കുന്ന ജീവനക്കാരെ പരിഹസിക്കുന്നവിധം കുറിപ്പുകൾ എഴുതുകയുമായിരുന്നു.
രോഗീപരിചരണത്തിൽ നിന്ന് ഡോക്ടറെ വിലക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ.രാജൻ അറിയിച്ചു. വിഷയം വിശദമായി അന്വേഷിച്ച് ഇന്ന് റിപ്പോർട്ട് നൽകണമെന്ന് സൂപ്രണ്ടിനോട് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന്റെ കുറിപ്പടിയിൽ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധം ജനറിക് പേരുകൾ എഴുതണമെന്നും മെഡിക്കൽ ബോർഡിന്റെ നിർദേശമുണ്ട്. എന്നാൽ ഡോക്ടർ ഇത് ലംഘിക്കുകയായിരുന്നു.
കുറിപ്പടിയിലെ മരുന്ന് ഏതെന്ന് കൃത്യമായി വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതോടെ വനിതാ ജീവനക്കാരി ഡോക്ടറെ സമീപിച്ചു. മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം 'ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്' എന്ന് കൂടി ഡോക്ടര്‍ എഴുതി നല്‍കുകയായിരുന്നു. മറ്റൊരു കുറിപ്പടിയിലെ മരുന്ന് മനസിലാക്കാനാകാതെ ഡോക്ടറെ സമീപിച്ച സ്റ്റാഫ് നേഴ്‌സിനോ ഫാര്‍മസിസ്റ്റിനോ മലയാളത്തില്‍ മരുന്നിന്റെ പേര് എഴുതി നല്‍കി. 'ഡെറിഫിലിന്‍' എന്ന് മലയാളത്തില്‍ രണ്ടാമത് കുറിച്ചത് പരിഹാസ രൂപേണയാണെന്നാണ് ആക്ഷേപം. സംഭവത്തിൽ ജീവനക്കാർ സൂപ്രണ്ടിനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പ്രാഥമിക അന്വേഷണം നടത്തി ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ