സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നുമുതല്‍ തന്നെ; പ്രതിനിധികള്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് 

 സിപിഎം സംസ്ഥാന സമ്മേളനം മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 1, 2, 3, 4 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു
കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സമ്മേളനം മുന്‍ നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 1, 2, 3, 4 തീയതികളില്‍ എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിനിധി സമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് പ്രതിനിധികള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പതാകദിനം ഫെബ്രുവരി 21 ന് ആചരിക്കും. എല്ലാ ബ്രാഞ്ച് തലത്തിലും പതാക ഉയര്‍ത്തും. എറണാകുളം ജില്ലയിലെ ഒന്നോ, ഒന്നില്‍ കൂടുതലോ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനവേദിക്ക് ബി രാഘവന്‍ നഗര്‍ എന്ന് നാമകരണം ചെയ്യും. പൊതുസമ്മേളനം ഇ ബാലാനന്ദന്‍ നഗറിലാകും നടക്കുക. സെമിനാര്‍ വേദി അഭിമന്യു നഗര്‍ എന്നും നാമകരണം ചെയ്യും. സമ്മേളന നടത്തിപ്പിനുള്ള ഫണ്ട് ബഹുജനങ്ങളില്‍നിന്ന് ശേഖിക്കും. 13, 14 തീയതികളില്‍ എറണാകുളം ജില്ലയിലെ വീടുകളിലും, കടകളിലും പൊതു ഇടങ്ങളിലും ഫണ്ട് ശേഖരിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പരമാവധി ജനങ്ങളെ സമീപിക്കണം.

ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളിലായി നടത്തും. മറ്റ് പരിപാടികള്‍ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക. 23-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതികളും നിര്‍ദ്ദേശങ്ങളും മാര്‍ച്ച് 10 നുള്ളില്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കും. മാര്‍ച്ച് 9 നുള്ളില്‍ എല്ലാ കമ്മിറ്റികളും ചര്‍ച്ച നടത്തി ഭേദഗതികളും നിര്‍ദേശങ്ങളും തയ്യാറാക്കണം. ഒമ്പതിന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. ഭേദഗതികള്‍ മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ പ്രാദേശിക ഭാഷകളിലും അയക്കാം.

പൊതുസമ്മേളനത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ചുള്ള ആളുകളായിരിക്കും പങ്കെടുക്കുക. സമ്മേളനം വെര്‍ച്വലായി എറണാകുളം ജില്ലയില്‍ എല്ലാ ബ്രാഞ്ച് തലത്തിലും സംപ്രേഷണംചെയ്യും. സംസ്ഥാന തലത്തില്‍ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും സംപ്രേഷണം നടത്തുമെന്നും  കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com