തൃശ്ശുർ: കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് തൃശ്ശൂർ -പാലക്കാട് ദേശീയപാതയിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് എസ്പിയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.
ദുർബല വകുപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ചുമത്തിയത് എന്നുൾപ്പെടെയുള്ള പരാതികൾ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കൾ, സംഭവ സമയം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ മൊഴിയും പൊലീസ് അടുത്ത ദിവസം രേഖപ്പെടുത്തും. കുഴൽമന്ദം സിഐ യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.
തിങ്കളാഴ്ച രാത്രിയാണ് രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം
തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയിൽ രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം. കുഴൽമന്ദത്തിന് സമീപം കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് മരിച്ചത്. അപകടകരമായ രീതിയിൽ ബസ് വലത്തേക്ക് വെട്ടിച്ച് ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങൾ പുറകെ യുണ്ടായിരുന്ന കാറിലെ ഡാഷ് ബോർഡ് ക്യാമറിയിൽ പതിഞ്ഞിരുന്നു.
ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസിടിപ്പിച്ചതെന്നും ബന്ധുക്കളോട് യാത്രക്കാരിൽ ചിലർ പറഞ്ഞിരുന്നു. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സർവ്വീസി ൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളിൽ നിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates