പണം വീതംവെയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടി; പാലക്കാട് യുവാവിന്റെ മൃതദേഹാവിശിഷ്ടം കണ്ടെത്തി

ഒറ്റപ്പാലം ചിനക്കത്തൂരില്‍ കുഴിച്ചുമൂടിയ യുവാവിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടം കണ്ടെത്തി
മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്ത് പൊലീസ് പരിശോധന
മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്ത് പൊലീസ് പരിശോധന

പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂരില്‍ കുഴിച്ചുമൂടിയ യുവാവിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടം കണ്ടെത്തി. യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ (24) കൊലപ്പെടുത്തിയ കാര്യം സുഹൃത്ത് മുഹമ്മദ് ഫിറോസ് വെളിപ്പെടുത്തിയത്. 

രണ്ടുമാസം മുന്‍പാണ് സംഭവം.ലഹരി ഇടപാടില്‍ ലഭിച്ച തുക വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മുഹമ്മദ് ഫിറോസ് മൊഴി നല്‍കിയത്. ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയായാല്‍ മാത്രമേ മരിച്ചത് ആഷിക്കാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹാവിശിഷ്ടം കണ്ടെത്തി

2015ലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കിഴക്കന്‍ ഒറ്റപ്പാലം സ്വദേശിയായ ആഷിക്കിനെ കൊന്ന് കുഴിച്ചുമൂടിയതായി മുഹമ്മദ് ഫിറോസ് മൊഴി നല്‍കിയത്. ചിനക്കത്തൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായാണ് വെളിപ്പെടുത്തല്‍. ഇതനുസരിച്ച് പ്രതിയുമായി പട്ടാമ്പി പൊലീസ് സംഭവസ്ഥലത്തേയ്ക്ക് തിരിക്കുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആഷിക്ക് നിരവധി കേസുകളില്‍ പ്രതിയാണ്. 

രണ്ടുമാസം മുന്‍പാണ് സംഭവം

ആളൊഴിഞ്ഞ സ്ഥലം മുന്‍പ് ഇഷ്ടിക ചൂളയായിരുന്നു. അധികം ആഴത്തിലല്ലാതെ മൃതദേഹം കുഴിച്ചിട്ടു എന്നാണ് മുഹമ്മദ് ഫിറോസിന്റെ മൊഴി. മൃതദേഹാവിശിഷ്ടങ്ങള്‍ പൂര്‍ണമായി ലഭിച്ചാലും കാലപഴക്കം കാരണം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ ഡിഎന്‍എ അടക്കം ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരിച്ചത് ആഷിക്കാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com