തിരുവനന്തപുരം: സർക്കാർ, എംപി, എംഎൽഎ, തദ്ദേശസ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് പൊതുവിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി.
ഐടി ഉപകരണങ്ങൾക്ക് അഞ്ചു വർഷ വാറന്റി ഉറപ്പുനൽകണമെന്നത് അടക്കമാണ് പുതുക്കിയ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലാപ്‌ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, സ്ക്രീൻ, യുഎസ്ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിങ് കിറ്റ് എന്നി ഇനങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തി. പഴയ ഉത്തരവിലെ 15 വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. ഉപകരണങ്ങളുടെ വിവരങ്ങൾ, ധനസ്രോതസ്സ് എന്നിവ സ്കൂളുകളിൽ സൂക്ഷിക്കണം. പരാതികൾ വിതരണക്കാർ രണ്ടു ദിവസത്തിനകം പരിഗണിക്കുകയും അഞ്ച് പ്രവൃത്തിദിനത്തിനകം പരിഹരിക്കുകയും വേണം. അല്ലെങ്കിൽ പ്രതിദിനം 100 - രൂപ പിഴയീടാക്കും. ലൈസൻസ് നിബന്ധനകളുള്ള സോഫ്റ്റ്‌വെയറുകൾ സ്കൂളുകളിൽ വിന്യസിക്കരുത്. കെൽട്രോൺ വഴിയും ഐടി വകുപ്പിന്റെ സിപിആർസിഎസ് വഴിയും ഉപകരണങ്ങൾ വാങ്ങാം.
ഐടി ഉപകരണങ്ങൾക്ക് അഞ്ചു വർഷ വാറന്റി
സൈബർ സുരക്ഷാ മാർഗനിർദേശം സ്കൂളുകൾ കൃത്യമായി പാലിക്കണം. കുട്ടികളുടെ വ്യക്തിവിവരങ്ങൾ സ്വകാര്യ സെർവറുകളിൽ അപ്‌ലോഡ് ചെയ്യരുത്. പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ലാത്ത ഇ–- -ഗവേണൻസ് ആപ്ലിക്കേഷനുകൾ, സവിശേഷ ഐടി പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വകുപ്പിന്റെ പ്രത്യേകാനുമതി വാങ്ങണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. പ്രത്യേക ഐടി അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ കൈറ്റിനെ ചുമതലപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ