കട്ടപ്പന: മദ്യപിച്ചെത്തിയ ഭർത്താവ് ജന്മദിനത്തിലും മർദിച്ചതിന് പിന്നാലെ ഭാര്യ കാപ്പിവടികൊണ്ടു തലയ്ക്കടിച്ചു കൊന്നു. വണ്ടൻമേട് പുതുവൽ കോളനിയിൽ രഞ്ജിത്തിനെയാണ്(38) വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ ഭാര്യ അന്നൈലക്ഷ്മിയെ(28) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറാം തിയതി രാത്രി പത്ത് മണിയോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. വീണു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. മരണത്തിൽ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് അന്നൈലക്ഷ്മി കുറ്റം സമ്മതിച്ചത്.
മദ്യപിച്ചെത്തി രഞ്ജിത് പതിവായി ഭാര്യയെയും സ്വന്തം അമ്മയെയും ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്നൈലക്ഷ്മിയുടെ ജന്മദിനത്തിലും പതിവുപോലെ രഞ്ജിത് വഴക്കുണ്ടാക്കി. തടസ്സം പിടിച്ച അമ്മയെയും ഉപദ്രവിച്ചു. ഇതിനിടെ അന്നൈലക്ഷ്മി രഞ്ജിത്തിനെ പിടിച്ച് തള്ളി. കൽഭിത്തിയിൽ തലയിടിച്ചു വീണ ഇയാൾ എഴുന്നേറ്റിരുന്നപ്പോൾ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചെന്ന് അന്നൈലക്ഷ്മി പൊലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വർഷം പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് രഞ്ജിത്. അന്നൈലക്ഷ്മിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ