കുമരകം: പുതുവത്സര തലേന്ന് പൊലീസുകാരന്റെ വീടിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകളും വാതിലും അടിച്ചുതകർത്തു. വാതിൽക്കൽ മലമൂത്രവിസർജനം നടത്തി. ചുമരിൽ 'മിന്നൽ മുരളി ഒറിജിനല്‍' എന്നും എഴുതിയിട്ടുണ്ട്.
കുമരകത്താണ് വീടിനു നേരേ ആക്രമണമുണ്ടായത്. ശൗചാലയം ഇവർ തല്ലിത്തകർത്തു. വീട് ആക്രമിച്ച ആ 'മിന്നൽ മുരളി'യെ തേടുകയാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീടാണ് ഇത്.
രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം
കോട്ടയം റെയിൽവേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും കുടുംബവും വെച്ചൂരാണ് ഇപ്പോൾ താമസം. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സാമൂഹിക വിരുദ്ധരുടെ ആക്രമണം കാരണം വീടിനുണ്ടായിട്ടുണ്ടെന്നാണ് ഷാജി പറയുന്നത്.
രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ വിലക്കിയിരുന്നു. കഴിഞ്ഞരാത്രി കുമരകം പൊലീസ് പരിശോധന നടത്തുമ്പോൾ ഇവിടെ മദ്യപാനികളെ കണ്ടെത്തുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ