നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; ഒരാൾ കൂടി പിടിയിൽ

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; ഒരാൾ കൂടി പിടിയിൽ
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെയെത്തിച്ചപ്പോള്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെയെത്തിച്ചപ്പോള്‍

കോട്ടയം: മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കുഞ്ഞിനെ കടത്തിയ നീതുവിനെ സഹായിച്ച കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്നയാളാണ് പിടിയിലായത്. പ്രതിയായ നീതുവിനെ ഇയാളാണ് സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

അതിനിടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ സുരക്ഷ വർധിപ്പിക്കാൻ ആരോ​ഗ്യ മന്ത്രി നിർദ്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. ജീവനക്കാർക്ക് ഐ‍ഡി കാർഡ് നിർബന്ധമാക്കി. സിസിടിവികൾ സ്ഥാപിക്കാനും മന്ത്രി നിർ​ദ്ദേശം നൽകിയിട്ടുണ്ട്. 

ഇന്ന് ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ മിനിറ്റുകൾക്കകം കുഞ്ഞിനെ ഹോട്ടലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കൊച്ചിയിലേക്ക് കടക്കാനായി നീതു ടാക്‌സി വിളിച്ചിരുന്നു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിയ ഡ്രൈവറുടെ ഇടപെടൽ വഴിയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. ആശുപത്രിയിൽ നിന്ന് കാണാതായ കുട്ടിയാണ് യുവതിയുടെ കൈയിൽ ഇരിക്കുന്നത് എന്ന് സംശയം തോന്നിയ ഡ്രൈവർ അലക്‌സ് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. 

ഡോക്ടറുടെ വേഷത്തിലെത്തിയ സ്ത്രീ, കളർ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽ ഡോക്ടർ അല്ല എന്ന സംശയം തോന്നാതിരുന്നതിനാൽ കുഞ്ഞിനെ ഡോക്ടറിന് നൽകി. പിന്നീടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com