തമിഴ്‌നാട് യാത്രയ്ക്ക് നിയന്ത്രണം കടുപ്പിക്കുന്നു, മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി; തിരിച്ച് അയക്കുമെന്ന് കലക്ടര്‍

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം കടുപ്പിക്കുന്നു
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ പരിശോധന, ഫയല്‍
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ പരിശോധന, ഫയല്‍

പാലക്കാട്:  കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് നിയന്ത്രണം കടുപ്പിക്കുന്നു. അടുത്തയാഴ്ച മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ. ജി എസ് സമീരന്‍ അറിയിച്ചു. 
രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കരുതണം. മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ക്ക് മടങ്ങിപ്പോകേണ്ടി വരുമെന്നു കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കോയമ്പത്തൂരിലും പൊള്ളാച്ചിയിലും ഉള്‍പ്പെടെ കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണം ദിവസവും ഉയരുകയാണ്. നിയന്ത്രണം അനിവാര്യമാണ്. ഞായറാഴ്ചകളില്‍ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പരിശോധനയുണ്ടാകും. വാളയാര്‍, ഗോപാലപുരം, വേലംതാവളം, ഗോവിന്ദാപുരം, നടുപ്പുണി ചെക്‌പോസ്റ്റുകളില്‍ പരിശോധന കൂട്ടിയെന്നും കലക്ടര്‍ പറഞ്ഞു.

ഇടറോഡുകള്‍ വഴി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ 99 ശതമാനവും മതിയായ രേഖ കരുതുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരെ ഉറപ്പായും തിരിച്ചയ്ക്കും. ഞായറാഴ്ചകളിലൊഴികെ മറ്റു ദിവസങ്ങളില്‍ വിനോദസഞ്ചാരത്തിനും ക്ഷേത്രദര്‍ശനത്തിനും ഉള്‍പ്പെടെ തമിഴ്‌നാട്ടിലേക്ക് കടക്കുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ മറക്കരുതെന്നും കലക്ടര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com