കൊച്ചി: മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം അടിച്ചപ്പോൾ വാങ്ങാൻ വന്ന കള്ളൻ കുടുങ്ങി. പാലാ പന്ത്രണ്ടാം മൈല്‍ ഉറുമ്പില്‍ ബാബു (അനാഥന്‍ ബാബു-56) ആണ് അറസ്റ്റിലായത്. കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായില്‍ മാറാൻ ശ്രമിക്കുമ്പോഴാണ് ബാബു കുടുങ്ങിയത്.
കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജെ ജെ ലോട്ടറീസില്‍ നിന്ന് നവംബര്‍ പന്ത്രണ്ടിനാണ് 80,000 രൂപയുടെ 2520 ലോട്ടറികൾ
ഇയാൾ മോഷ്ടിച്ചത്. മോഷണം പോയ ലോട്ടറികളുടെ നമ്പര്‍ വിവരങ്ങള്‍ പൊലീസ് ഏജന്‍സികളുടെ സംഘടന മുഖേന എല്ലായിടത്തേക്കും അറിയിച്ചിരുന്നു.
ഇതിനിടെ ബാബു മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപയുടെ സമ്മാനം അടിച്ചു. ഈ ടിക്കറ്റുമായി പാലായിലെ ഒരു ലോട്ടറി ഏജന്‍സിയില്‍ മാറാന്‍ എത്തി. ബാബു സമ്മാനം ലഭിച്ച ലോട്ടറി നല്‍കിയപ്പോള്‍ കട ഉടമ മൊബൈലില്‍ മോഷണം പോയ ലോട്ടറി നമ്പറുമായി ഒത്തുനോക്കി. ലോട്ടറി ഏജന്റിന് കാര്യം മനസ്സിലായെന്നു ബോധ്യമായ ബാബു ലോട്ടറിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു.
കട ഉടമ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇയാളെ പൊലീസ് തിരയുന്നതിനിടെ കേബിള്‍ മോഷണത്തിന് ബാബുവിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോതമംഗലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ