

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടു വരെ ദിലീപിനെയും മറ്റു പ്രതികളെയും അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കണം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ തീര്‍പ്പാക്കുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ദിലീപിനെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ചോദ്യം ചെയ്യലിനായി ഏത് ഉപാധിയും അംഗീകരിക്കാന്‍ സന്നദ്ധമാണെന്ന് ദിലീപ് അറിയിച്ചു.
വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍
വിചാരണ കോടതിയില്‍ സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടെ പറഞ്ഞു.
സാക്ഷി പറയാന്‍ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാല്‍ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാല്‍ വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയില്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി എ ഷാജിയാണ് എതിര്‍വാദം നടത്തുന്നത്.
കെട്ടിച്ചമച്ച കേസ്
കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് ശ്രമം. ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണ്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. പറഞ്ഞു പഠിപ്പിച്ച രീതിയിലുള്ളതാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദിലീപിനോടുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്ന് അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് ശേഷമാണ് വധശ്രമ ഗൂഢാലോചനയ്ക്ക് പുതിയ കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ വീഡിയോ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന് ശാപവാക്കുകള്‍ പറയുകയാണ് ദിലീപ് ചെയ്തത്. ശപിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയെന്നും ദിലീപ് ചോദിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. മൊഴിയില്‍ പറഞ്ഞ പല കാര്യങ്ങളും എഫ്‌ഐആറിലില്ല. ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നാലര വര്‍ഷം മിണ്ടാതിരുന്നു. പൊതുജനമധ്യത്തിന്‍ ദിലീപിനെതിരെ ജനരോഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായുള്ള ശ്രമമാണ് നടക്കുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസെന്നും പ്രതിഭാഗം അഭിഭാഷന്‍ വാദിച്ചു.
ശക്തമായ തെളിവുകള്‍
കേസില്‍ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്നിര്‍ണായക തെളിവുകള്‍ കൈവശമുണ്ട്. ഇത് തുറന്ന കോടതിയില്‍ പറയാനാവില്ല. മുദ്ര വെച്ച കവറില്‍ ഇത് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പോള്‍, വെറുതെ പറഞ്ഞതല്ലെന്നും, അതിനപ്പുറം ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates