ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ, പണം നൽകിയത് വർഷങ്ങൾക്ക് മുമ്പ്: ബാലചന്ദ്രകുമാർ 

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും ബാലചന്ദ്രകുമാർ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

'പൊലീസ് അന്വേഷിക്കട്ടെ'

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാർ അവകാശപ്പെടുകയും കേസിൽ ഇടപെടീക്കാമെന്നും, മുഖ്യമന്ത്രി അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബിഷപ്പിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടശേഷമാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞതായും സത്യവാങ്മൂലത്തിൽ ആരോപണമുണ്ട്. പിന്നീട് ബാലചന്ദ്രകുമാർ ആവശ്യപ്പെടുന്നതനുസരിച്ച് പണം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ശത്രുതയായി. 

എന്നാൽ ഈ വിഷയത്തിലേക്ക് ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർദ്ധ ഉണ്ടാക്കാനാണെന്നാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം. സത്യവാങ്മൂലം പൊലീസ് അന്വേഷിക്കട്ടെയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

ടാബ് കണ്ടെടുത്തിട്ടില്ല

ബാലചന്ദ്രകുമാർ തന്റെ ശബ്ദം റെക്കോഡ് ചെയ്തു എന്ന് പറയപ്പെടുന്ന ടാബ് ഇതുവരെ അന്വേഷണസംഘം കണ്ടെടുത്തിട്ടില്ല. അത് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നാണ്  അന്വേഷണസംഘം പറയുന്നത്. ടാബിൽ നിന്നും ലാപ്‌ടോപ്പിലേക്ക് റെക്കോഡ് ചെയ്ത വോയ്‌സ് റെക്കോഡുകളാണ് കണ്ടെത്തിയതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഇതുതന്നെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com