കോളജുകള്‍ കോവിഡ് ക്ലസ്റ്ററുകള്‍, പരീക്ഷാ ഡ്യൂട്ടിക്കു പോലും ആളില്ല; അടച്ചിടണമെന്ന് എന്‍എസ്എസ്

കോളജില്‍ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണെന്ന കാര്യവും മറച്ചുവെക്കാനാവില്ല
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍

ചങ്ങനാശ്ശേരി: സംസ്ഥാനത്തെ കോളജുകള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുകയാണെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ പരീക്ഷകള്‍ മാറ്റിവെക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോളജില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്താലും പരീക്ഷകള്‍ മാറ്റി വയ്ക്കാനോ കോളജ് അടച്ചിടാനോ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. 

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് കോളജുകളില്‍ ക്ലാസ്സുകളും പരീക്ഷകളും നടത്തുകയാണ്. കോളജില്‍ എത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണെന്ന കാര്യവും മറച്ചുവെക്കാനാവില്ല. പരീക്ഷ മേല്‍നോട്ടത്തിന് ആവശ്യമായ അധ്യാപകര്‍ പോലും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെല്ലാമുപരി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് അനുമതിയും നല്‍കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അവര്‍ നിസ്സംഗത പുലര്‍ത്തുന്നത് ഭയാശങ്കകളോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജുകള്‍ അടച്ചിട്ടും അധ്യാപനം തടസ്സപ്പെടാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ക്രമീകരിച്ചും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവണം. 

കോവിഡും ഒമൈക്രോണും ഭീതി പരത്തിക്കൊണ്ട് സമൂഹത്തില്‍ വ്യാപിക്കുകയാണ്. സര്‍ക്കാര്‍ കണക്ക്പ്രകാരം കഴിഞ്ഞദിവസം 44.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരവും നിരുത്തരവാദപരവുമായ അനാസ്ഥയാണ് ഇതിനു കാരണമെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുപറയാനാവില്ലെന്നും ജി സുകുമാരന്‍നായര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com