

ബംഗലൂരു: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാലു കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് നാലു കുട്ടികളെ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നും ട്രെയിൻ മാർഗം പെൺകുട്ടികൾ പാലക്കാടെത്തി. ഇവിടെ നിന്നും ബസിൽ മലപ്പുറം എടക്കരയിലെത്തുകയായിരുന്നു.
പെൺകുട്ടികളെ എടുക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ആറു പെൺകുട്ടികളെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായത്. ഇതിൽ ഒരു പെൺകുട്ടിയെ ഇന്ന് മാണ്ഡ്യയിൽ നിന്നും ഒരു പെൺകുട്ടിയെ ഇന്നലെ ബംഗളൂരുവിലെ മഡിവാളയിൽ നിന്നും കണ്ടെത്തിയിരുന്നു.
സ്വകാര്യബസില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് രണ്ടാമത്തെ പെണ്‍കുട്ടി മാണ്ഡ്യയിൽ വെച്ച് പിടിയിലായത്. പിടിയിലായ പെണ്‍കുട്ടി ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പറാണ്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ. തുടര്‍ന്ന് വിവരങ്ങള്‍ ബസ് ജീവനക്കാര്‍ പൊലീസിന് കൈമാറുകയായിരുന്നു. കാണാതായ ആറു പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബംഗലൂരുവിലെ മഡിവാളയിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്ക് യുവാക്കളുടെ സഹായം ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് മഡിവാളയിലെ ഹോട്ടലില്‍ മുറി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ വന്നപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. കാര്‍ഡ് കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാര്‍ക്ക് സംശയം തോന്നി. പൊലീസിനെയും മലയാളി സംഘടനാ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേര്‍ സമീപത്തെ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates