എകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

ഇയാളുടെ ഫോണ്‍കോളില്‍ ദുരുഹത സംശയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സൂചന
എകെജി സെന്റര്‍ ആക്രമണം/ സിസിടിവി ദൃശ്യം
എകെജി സെന്റര്‍ ആക്രമണം/ സിസിടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനു ശേഷം പ്രകോപനപരമായി പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. എകെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഒരാളെ പൊലീസ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍ എന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. നിലവില്‍ ഇയാള്‍ക്കെതിരെ പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. പൊലീസ് ചോദ്യം ചെയ്യുന്നയാളുടെ വാഹനം വേറൊന്നാണ്. അക്രമി ഉപയോഗിച്ചത് മറ്റൊരു വാഹനവുമാണ്. ഇയാളുടെ ഫോണ്‍കോളില്‍ ദുരുഹത സംശയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നുമാണ് സൂചന. 

അക്രമം നടന്ന ദിവസം കസ്റ്റഡിയിലുള്ളയാള്‍ എകെജി സെന്റര്‍ പരിസരത്ത് വന്നതായും കണ്ടെത്താനായിട്ടില്ല. എകെജി സെന്റര്‍ ആക്രമിച്ച പ്രതി എത്തിയത് ഡിയോ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കസ്റ്റഡിയിലുള്ള ആളുടെ ഫോണില്‍ നിന്നും അസ്വാഭാവിക കോളുകളും പൊലീസിന് കണ്ടെത്താനായിട്ടില്ല.  നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ തന്റെ കോണ്‍ട്രാക്ടറെയാണ് കഴിഞ്ഞദിവസങ്ങളില്‍ കൂടുതലായും വിളിച്ചിട്ടുള്ളത്. മാത്രമല്ല, അക്രമം നടന്ന ദിവസം രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ചശേഷം വാടകവീട്ടിലെ മുറിയില്‍ എത്തിയിരുന്നതായും സാക്ഷിമൊഴികള്‍ ലഭിച്ചിട്ടുണ്ട്. 

നിലവില്‍ 10 സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. അക്രമി സഞ്ചരിച്ചതെന്ന് കരുതുന്ന റൂട്ടിലെ ഏതാണ്ട് 70 ക്യാമറകള്‍ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തു എറിഞ്ഞശേഷം കടന്നു പോകുന്ന ദൃശ്യങ്ങള്‍ പരമാവധി പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, മുമ്പ് സമാനകുറ്റകൃത്യങ്ങള്‍ ചെയ്ത ഏതാനും പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പങ്കുള്ളതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. 

എകെജി സെന്റിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയതെന്നാണ് വിലയിരുത്തൽ. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com