തിരുവനന്തപുരം: നടക്കാനിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചയാളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍. പ്രഭാത സവാരിക്കിറങ്ങിയ പയറ്റാംകുന്ന് സ്വദേശി ശിവരാമന്‍ ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
മരിച്ച ശിവരാമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നും, അതില്‍ അഞ്ചു ലക്ഷം രൂപ ഉടന്‍ തന്നെ കൈമാറുമെന്നും മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍ അറിയിച്ചു. ബാക്കി തുക നിയമനടപടികള്‍ പൂർത്തികരിച്ചശേഷം നല്‍കും. പ്രദേശത്ത് നിരന്തര ശല്യക്കാരനായ ആനയെ മയക്കു വെടിവെക്കാനും തീരുമാനിച്ചതായി എംഎല്‍എ വ്യക്തമാക്കി.
മയക്കുവെടി വെച്ച ശേഷം ആനക്ക് റോഡിയോ കോളര്‍ ഇടും. ആന ഇറങ്ങുമ്പോള്‍ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നടത്തും. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും എ പ്രഭാകരന്‍ എംഎല്‍എ പറഞ്ഞു. ശിവരാമന്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധിച്ച നാട്ടുകാരോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മോശമായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പാലക്കാട് ധോണിയില്‍ പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. പ്രഭാത സവാരിക്കുപോയ മരിച്ച ശിവരാമന്‍ അടക്കം ഒമ്പതുപേരടങ്ങിയ സംഘത്തിന് നേര്‍ക്കാണ് ആനയുടെ ആക്രമണം. സംഘത്തില്‍ മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ