ആഡംബര ഹോട്ടലില്‍ താമസം; സിനിമാ താരങ്ങളുടെ ജീവിത ശൈലി, ഗുരുവായൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

നേരത്തെ അറസ്റ്റിലായ  പ്രതി ധര്‍മരാജിന്റെ സഹോദരനാണ് ഇയാള്‍
അറസ്റ്റിലായ അരുണ്‍കുമാര്‍
അറസ്റ്റിലായ അരുണ്‍കുമാര്‍

തൃശൂര്‍: ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ വീട്ടുകാര്‍ സിനിമയ്ക്കുപോയ സമയത്ത് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി ലാല്‍ഗുഡി സ്വദേശി നാഗരാജ് എന്നറിയപ്പെടുന്ന അരുണ്‍കുമാര്‍ (30) എന്നയാളാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ 
പ്രതി ധര്‍മരാജിന്റെ സഹോദരനാണ് ഇയാള്‍. നിരവധി മോഷണകേസുകളിലെ പ്രതിയാണ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഗുരുവായൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

മെയ് പന്ത്രണ്ടിനാണ് തമ്പുരാന്‍പടി സ്വദശി ബാലന്റെ വീട്ടില്‍ മോഷണം നടന്നത്. കുടുംബം സിനിമ കാണാനായി തൃശൂരിലേക്ക് പോയ സമയത്ത് രാത്രി എട്ടുമണിക്ക് പൂട്ടിക്കിടന്ന വീടിന്റെ അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് രണ്ടരകിലോയോളം തൂക്കം വരുന്ന സ്വര്‍ണ്ണവും, രണ്ടുലക്ഷം യ്രൂപയും കവര്‍ന്നു എന്നാണ് കേസ്. മോഷണം നടത്തിയ തീരുച്ചിറപ്പള്ളി സ്വദേശി ധര്‍മ്മരാജിനെ നേരത്തെ ചണ്ഡീഗഡില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം വിറ്റഴിച്ചതും, പണം കൈവശം സൂക്ഷിച്ചിരിക്കുന്നതും ധര്‍മ്മരാജിന്റെ ചേട്ടന്‍ അരുണ്‍രാജ് ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അരുണ്‍ രാജിനെ പിടികൂടിയത്.

അനിയന്‍ അറസ്റ്റിലായി എന്നറിഞ്ഞ ഉടന്‍ കവര്‍ച്ചയുടെ വിഹിതമായി കിട്ടിയ സ്വര്‍ണ്ണവും പണവുമായി നാഗരാജ് ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്ന സമയത്ത് ഗൂഗിളില്‍ പ്രശസ്ത തമിഴ് സിനിമ നടന്‍മാര്‍ താമസിച്ചിരുന്ന ഹോട്ടലുകള്‍ കണ്ടെത്തി അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്തു യാമസിക്കുകയായിരു പതിവ്. 

ലക്ഷങ്ങള്‍ ചിലവാക്കിയാണ് ഇത്തരത്തില്‍ സിനിമാ നടന്‍മാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ ഇയാള്‍ താമസിച്ചിരുന്നത്. ഫൈവ് സ്റ്റാര്‍ സൗകര്യത്തോടുകൂടിയ മസാജിങ് ബ്യൂട്ടി പാര്‍ലറുകള്‍ സന്ദര്‍ശിച്ച് പണം ചിലവാക്കുകയും ചെയ്തിരുന്ന ഇയാള്‍ ആ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പതിനായിരങ്ങളാണ് 'ടിപ്പ്' നല്‍കിയിരുന്നത്. 

ഇയാളുടെ വീടിന്റെ  പരിസരത്ത് വലിയ ഒരു ഗുണ്ടാസംഘത്തെ മമദൃവും, മറ്റു ലഹരിയും നല്‍കി വളര്‍ത്തിയിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും സഞ്ചരിക്കുന്നയിനായി ലക്ഷങ്ങള്‍ വിലവയുന്ന മൂന്ന് ആഡംബര ബൈക്കുകളാണ് ഇയാള്‍ സ്വന്തമാക്കിയിരുന്നത്. 

ഇയാള്‍ക്കെതിരെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, എന്നീ ജില്ലകളിലായി നിരവധി കവര്‍ച്ചകേസുകളും, മോഷണ കേസുകളും നിലവിലുണ്ട്. നിരവധി കോടതികളില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റുകളും നിലവിലുണ്ട്.

അറസ്റ്റുചെയ്യുന്ന സമയത്ത് പ്രതിയുടെ ബാഗില്‍നിന്ന് ഏഴര ലക്ഷടത്തോളം രൂപ പൊലീസ് കണ്ടെടുത്തു. ബാക്കി പണവും വിറ്റഴിച്ച സ്വണ്ണവും മോഷണമുതല്‍ ഉപയോഗിച്ച് വാങ്ങിയ ആഡംബര ബൈക്കുകളും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനുശേഷം കണ്ടെടക്കുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com