പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാലു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട് 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തിലും ഇടുക്കിയിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം:  സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തിലും ഇടുക്കിയിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ജാഗ്രതയുടെ ഭാഗമായി കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ ഇടുക്കി ഒഴികെയുള്ള മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കുന്ന പശ്ചാത്തലത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. വെള്ളിയാഴ്ച വടക്കന്‍ കേരളവും തൃശൂരും അടക്കം ആറു ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.

അതിനിടെ കോഴിക്കോട് കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. താമരശേരിയില്‍ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. കുറ്റിയാടി കാവിലുംപാറയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. തൊട്ടില്‍പ്പാലം കുണ്ടുതോട് ഭാഗത്ത് ഗതാഗതം തടസ്സം അനുഭവപ്പെട്ടു. മാവൂരിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓണം വിപണി മുന്നില്‍ കണ്ടുള്ള കൃഷി വ്യാപകമായി നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി. 50 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. കുറ്റിയാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.കണ്ണൂര്‍ പാനൂരില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 വൈദ്യുതി തൂണുകള്‍ പൊട്ടിവീണു. പാലക്കാട് അട്ടപ്പാടിയില്‍ ആനക്കട്ടി റോഡില്‍ മരം വീണു. അഗളി ചെമ്മണ്ണൂരില്‍ മരം വീണ് വീട് തകര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com