'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് നിര്‍ബന്ധിച്ചു; സ്വപ്‌ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തി'; സരിത എസ് നായരുടെ മൊഴി

ക്രൈം നന്ദകുമാറും സ്വപ്‌നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറഞ്ഞു
സരിത എസ് നായര്‍/ ഫയല്‍ ചിത്രം
സരിത എസ് നായര്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തി. ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. 

സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഇല്ലെന്ന് അറിയാവുന്നതിനാല്‍ പിന്മാറുകയാണ് ചെയ്തത്. ക്രൈം നന്ദകുമാറും സ്വപ്‌നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘത്തലവന്‍ എസ്പി മധുസൂദനന്‍ സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. 

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല. കൊച്ചിയില്‍ വെച്ചും പി സി ജോര്‍ജ് തങ്ങളോടൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈം നന്ദകുമാറുമായി ചേര്‍ന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ നീക്കം നടന്നതെന്നും, ഇതിനെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. 

സ്വപ്‌നയ്ക്ക് നിയമസഹായം നല്‍കുന്നത് പി സി ജോര്‍ജാണ്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായാണ് വിവരം. സ്വപ്‌നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. കേസില്‍ സരിതയെ സാക്ഷിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. ഗൂഢാലോചനക്കേസ് അന്വേഷിക്കാന്‍ എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ മേല്‍നോട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com