തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞുകൊണ്ടിരിക്കാന്‍ പറ്റില്ല; അടിച്ചാല്‍ ഇനി തിരിച്ചടി : കെ മുരളീധരന്‍

നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല
കെ മുരളീധരന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ വ്യാപക അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണ്. കോണ്‍ഗ്രസുകാരെ തെരുവില്‍ ആക്രമിച്ചാല്‍ തിരിച്ചും നേരിടും. തല്ലാന്‍ വരുമ്പോള്‍ പഴയ ഗാന്ധിസം പറഞ്ഞുകൊണ്ടിരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും  കെ മുരളീധരന്‍ പറഞ്ഞു. 

വിമാനത്തില്‍ കോണ്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മാത്രം മുഴക്കിയാണ് പ്രതിഷേധിച്ചത്. വാക്കുകളിലൂടെ മാത്രമുള്ള ഈ പ്രതിഷേധം തെറ്റല്ല. പ്രതിഷേധിച്ച പ്രവര്‍ത്തരെ വിമാനത്തിനകത്ത് ഇപി ജയരാജന്‍ ചവിട്ടി. ഇ പി ജയരാജനെതിരെ കേസെടുക്കണം. കേരള  പൊലീസ് കേസ്  എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം - സിവിൽ ഏവിയേഷൻ എന്നിവർക്ക് പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മുരളീധരൻ പറ‍ഞ്ഞു.

വിമാനത്തിൽ പ്രതിഷേധിച്ചവർ ജനവികാരം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാർട്ടി സംരക്ഷിക്കും. ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടി. അവർ ആർ എസ് എസിന് തുല്യരാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല. അടിച്ചാൽ ഇനി തിരിച്ചടിയെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം വിമാനത്തിലെ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി ഇ പി ജയരാജനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ജയരാജന് എന്ത് അവകാശമാണുള്ളത്. ജയരാജന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണോ?. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണോ ഇ പി ജയരാജനെന്നും ചെന്നിത്തല ചോദിച്ചു. വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധം പാര്‍ട്ടിയെ നേതാക്കള്‍ അറിഞ്ഞുകൊണ്ടുള്ളതല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com