തൃശ്ശൂർ: 38.5 പവൻ മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ ട്രെയിൻ ബോഗി വളഞ്ഞ് പിടികൂടി പൊലീസ്. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതികളെ പിടികൂടാൻ സിനിമാ സ്റ്റൈലിനെ വെല്ലുന്ന രംഗം. ചെന്നൈ റെയിൽവേ പൊലീസിന്റെ സഹായവും കേരള പൊലീസിന് ലഭിച്ചു.
വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഷൈക്ക് മക്ക്ബുള്‍, മുഹമ്മദ് കൗഷാര്‍ ഷൈക്ക് എന്നിവരെയാണ് പിടികൂടിയത്. പൂങ്കുന്നത്തെ 38.5 പവൻ മോഷണം പോയ കേസിലെ പ്രതികളാണ് പൊലീസ് വലയിലായത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ചാണ് 38.5 പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ജൂൺ 16നായിരുന്നു സംഭവം.
കമീഷണര്‍ ആര്‍ ആദിത്യ, എസിപി വി കെ രാജു എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. എണ്‍പത്തിയെട്ടോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ബംഗാളികളായ പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് എസ്‌ഐ കെ സി ബൈജു, സിപിഒമാരായ കെ എസ് അഖില്‍വിഷ്ണു, അഭീഷ് ആന്റണി, സി എ വിബിന്‍, പി സി അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം ബംഗാളിലേക്ക് പോയി. ബംഗ്ലാദേശിന്റെ അതിര്‍ത്തികളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളുടെ ഒളിത്താവളം കണ്ടെത്തി.
അന്വേഷണത്തില്‍ പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയതിന്റെ സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികള്‍ രണ്ടുപേരും ചെന്നൈ വഴി കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം പുറപ്പെട്ടതായി വിവരം ലഭിച്ചു. ചെന്നൈ റെയില്‍വേ പൊലീസിന്റെ സഹായത്താല്‍ ചെന്നൈ എം ജി ആര്‍ റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ കമ്പാര്‍ട്‌മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ