ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 17,000രൂപ നഷ്ടമായി; വീണ്ടെടുത്ത് നല്‍കി പൊലീസ്

പണം തിരികെ അയക്കാനായി എ.ടി.എം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ അവര്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്.

വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ നല്‍കി ബാംഗ്ലൂരിലേക്ക് ട്രെയിന്‍ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതു കൊണ്ട് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. പണം തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ് ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആയിരുന്നു അത്. ഒരു സ്ത്രീയാണ് ഫോണെടുത്തത്.

പണം തിരികെ അയക്കാനായി എ.ടി.എം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ അവര്‍ പറഞ്ഞു. വീട്ടമ്മ ഉടന്‍ തന്നെ അയക്കുകയും ചെയ്തു. അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം തട്ടിയെടുത്തു. തുടര്‍ന്ന് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

എസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം പ്രമുഖമായ രണ്ട് ഒണ്‍ലൈന്‍ വാലറ്റുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്തി. ഉടനെതന്നെ ഇടപാട് മരവിപ്പിക്കുകയും കമ്പനികളുമായി ബന്ധപ്പെട്ട് പണം തിരികെ ലഭിക്കാനുളള നടപടി സ്വീകരിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com