'ആ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല'; അതൃപ്തി പ്രകടമാക്കി തരൂര്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എഐസിസി അനുമതി നിഷേധിച്ചതില്‍ ശശി തരൂര്‍ എംപിക്ക് അതൃപ്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എഐസിസി അനുമതി നിഷേധിച്ചതില്‍ ശശി തരൂര്‍ എംപിക്ക് അതൃപ്തി. 'സിപിഎം സംസ്ഥാന സമ്മേളനത്തിലെ പരിപാടിയിലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എഐസിസി അധ്യക്ഷയോട് ആലോചിച്ച് ആ പരിപാടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അത് മാധ്യമങ്ങളില്‍ വിവാദമായില്ല. ഇത്തവണയും ഈ രീതി അവലംബിക്കാമായിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങള്‍ വിവാദമാക്കി മാറ്റി.'- ശശി തരൂര്‍ പങ്കുവച്ച പ്രസ്താവനയില്‍ പറഞ്ഞു. 

'ദേശീയതലത്തില്‍ സിപിഎമ്മുമായി കോണ്‍ഗ്രസിന് നല്ലരീതിയിലുള്ള ബന്ധമാണുള്ളത്. സെമിനാര്‍ കേരളത്തിലെ വൈകാരിക വിഷയങ്ങളെ കുറിച്ചല്ല. മറിച്ച് കേന്ദ്ര-സംസ്ഥാന ബന്ധത്തെ കുറിച്ചുള്ളതായിരുന്നു. ഈ വിഷയത്തില്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളില്ല.'-തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ബൗദ്ധിക ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുന്ന വേദിയായിരുന്നു ഇതെന്നും തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചതായും തരൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.  

സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച ഹൈക്കമാന്‍ഡ്, കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തരൂരിന് നിര്‍ദേശം നല്‍കുകയായിരുന്നു. സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് കെപിസിസി നേതൃത്വം വിലക്കിയിരുന്നു. 

കെപിസിസിയുടെ വിലക്കിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരും കെ വി തോമസും സോണിയാഗാന്ധിയെ വിവരം അറിയിക്കുകയും നിലപാട് തേടുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇരു നേതാക്കള്‍ക്കും സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചത്.

ഹൈക്കമാന്‍ഡ് നിര്‍ദേശം അംഗീകരിക്കുമെന്ന് കെ വി തോമസ് അറിയിച്ചു. സെമിനാറില്‍ നിന്നും വിലക്കിയ കെപിസിസി നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com