തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നുമുതൽ നിലവിൽവരും. ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ് ഇന്നുമുതൽ നൽകേണ്ടത്. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കും ഉയരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചെങ്കിലും ജനറം നോൺ എ സി, സിറ്റി ഷട്ടിൽ , സിറ്റി സർക്കുലർ സർവ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി.
ഓർഡിനറി ബസുകളിൽ മിനിമം നിരക്കിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കാം. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. ഫാസ്റ്റിൽ കുറഞ്ഞനിരക്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കാം. സൂപ്പർഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്. എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്ളോർ എ.സി. എന്നിവയുടെ കുറഞ്ഞനിരക്ക് വർധിപ്പിച്ചിട്ടില്ല. വിദ്യാർഥികളുടെ നിരക്കിൽ മാറ്റമില്ല. പഴയനിരക്ക് തുടരും.
ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്നാണ് 30 രൂപയായി ഉയർത്തിയത്. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് മിനിമം ചാര്‍ജ്ജ് 225 രൂപ (5 കിലോമീറ്റര്‍ വരെ). മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ