പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ പട്ടാമ്പി സ്വദേശിയാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട നിർണായക വ്യക്തിയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം പറയുന്നു.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊല നടത്തിയത്. ഇവരിൽ മൂന്ന് പേർ ബൈക്കോടിച്ചപ്പോൾ മറ്റ് മൂന്ന് പേർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സംഘത്തിൽപ്പെട്ട ഒരാളാണ് പിടിയിലായത്. നേരിട്ട കൊലയിൽ പങ്കെടുത്ത ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ ആളാണ് ഇപ്പോൾ പിടിയിലായ പട്ടാമ്പി സ്വദേശി. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടിയും വാഹനമോടിച്ച ഒരു വ്യക്തിയുമാണ് ആറംഗ സംഘത്തിൽ ഇനി പിടിയിലാകാൻ ബാക്കിയുള്ളത്. വെട്ടിയ രണ്ടാമനേയും പിടിച്ചോതെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കമുള്ളവരാണ് പിടിയിലായ 17 പേർ.
മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗര മധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്.
ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ