മലപ്പുറം: ഭാര്യയെയും മക്കളെയും ഓട്ടോറിക്ഷയിലിട്ട് പൂട്ടിയ ശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ്. തീ ദേഹത്ത് പടര്‍ന്നപ്പോള്‍ തൊട്ടടുത്ത കിണറ്റില്‍ ചാടിയാണ് മുഹമ്മദ് മരിച്ചതെന്നും പൊലീസ് പറയുന്നു. 40 മിനിറ്റ് കഴിഞ്ഞാണ് ഓട്ടോറിക്ഷയിലെ തീ അണയ്ക്കാന്‍ സാധിച്ചത്.
മലപ്പുറം പാണ്ടിക്കാട് കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യ ജാസ്മിനും പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഫയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ജാസ്മിനും മക്കളും അവരുടെ വീട്ടിലായിരുന്നു. അവിടെ നിന്ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാന്‍ എന്ന വ്യാജേനയാണ് മുഹമ്മദ് എത്തിയതെന്ന് പൊലീസ് പറയുന്നു. വീടിന് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ഭാര്യയും മക്കളെയും കയറ്റി. തുടര്‍ന്ന് ഡോര്‍ അടച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ഓട്ടോയ്ക്ക് തീകൊളുത്തുകയായിരുന്നുവെന്ന് ഡിവൈഎസ്പി സന്തോഷ് കുമാര്‍ പറയുന്നു.
ഈസമയം ഫോണില്‍ വിളിച്ച് ജാസ്മിന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതനുസരിച്ച് ബന്ധുക്കള്‍ ഓടിയെത്തുന്നതിന് മുന്‍പ് തന്നെ മുഹമ്മദ് ഓട്ടോയ്ക്ക് തീകൊളുത്തി കഴിഞ്ഞിരുന്നു. കൈയില്‍ ഉണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഓട്ടോറിക്ഷയില്‍ സാധാരണ പടക്കം ഉണ്ടായിരുന്നതായി സന്തോഷ് കുമാര്‍ പറയുന്നു.
ഓട്ടോറിക്ഷയില്‍ മണ്ണെണ്ണയൊഴിച്ചാണ് തീകൊളുത്തിയത്. ദേഹത്ത് തീ പടര്‍ന്ന ഉടനെ തന്നെ മുഹമ്മദ് കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ബന്ധുക്കള്‍ എത്തി ഓട്ടോയില്‍ നിന്ന് എല്ലാവരെയും പുറത്തെടുക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അഞ്ചുവയസ്സുകാരിയെ ബന്ധുക്കളാണ് പുറത്തെടുത്തതെന്ന് സന്തോഷ് കുമാര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ