വിദ്യാഭ്യാസ വായ്പ: മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ നോക്കരുതെന്ന് ഹൈക്കോടതി

വിദ്യാര്‍ഥികളുടെ ജോലി സാധ്യതയും അതിലൂടെ കൈവരിക്കുന്ന തിരിച്ചടവു ശേഷിയുമായിരിക്കണം വിദ്യാഭ്യാസ വായ്പയ്ക്ക് മാനദണ്ഡമെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ കുറഞ്ഞ സിബില്‍ സ്‌കോര്‍ തടസ്സമാവരുതെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ ക്രെഡിറ്റ് റേറ്റിങ് നോക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ഇത്തരം സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെയോ കൂടെ വായ്പ എടുക്കുന്നവരുടെയോ (കോ ബോറോവര്‍) സിബില്‍ സ്‌കോര്‍ പരിഗണിക്കണമെന്ന ബാങ്കുകളുടെ വ്യവസ്ഥ നീതീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ജോലി സാധ്യതയും അതിലൂടെ കൈവരിക്കുന്ന തിരിച്ചടവു ശേഷിയുമായിരിക്കണം വിദ്യാഭ്യാസ വായ്പയ്ക്ക് മാനദണ്ഡമെന്ന് കോടതി പറഞ്ഞു.

വിദ്യാഭ്യാസ വായ്പ നിഷേധിച്ച എസ്ബിഐയുടെ നടപടിക്കെതിരെ കിരണ്‍ ഡേവിഡ്, വിഎസ് ഗായത്രി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും സംയുക്തമായി വായ്പ അനുവദിക്കുകയെന്നാണ് തങ്ങളുടെ നയമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചു. മാതാപിതാക്കള്‍ കോ ബോറോവര്‍ ആണ്. അതുകൊണ്ടാണ് അവരുടെ സിബില്‍ സ്‌കോര്‍ നോക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

മാതാപിതാക്കളുടെ ധനസ്ഥിതി നോക്കിയല്ല വിദ്യാഭ്യാസ വായ്പ അനുവദിക്കേണ്ടതെന്ന്, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ കണക്കിലെടുക്കാതെ വായ്പയ്ക്കുള്ള അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ബാങ്കിനു കോടതി നിര്‍ദേശം നല്‍കി. മറ്റ് അയോഗ്യതയില്ലെങ്കില്‍ ഒരു മാസത്തിനകം വായ്പ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.  മുന്‍ഗണനാ വായ്പകളില്‍ തീരുമാനമെടുക്കുമ്പോള്‍, അതിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്ന വിധത്തിലാവണം നടപടികളെന്ന് കോടതി ഓര്‍മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com