ആദിവാസികളെ നിർബന്ധിച്ച് മതംമാറ്റുന്നതായി പരാതി, മലയാളി പാസ്റ്ററും ഭാര്യയും കുടകിൽ അറസ്റ്റിൽ

കുടകിലെ കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലുള്ളവരെ നിർബന്ധിത മതപരിവർത്തനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു; മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിൽ മലയാളി ദമ്പതികൾ കുടകിൽ അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റർ വി. കുര്യാച്ചൻ (62), ഭാര്യ സെലീനാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. കുടകിലെ കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലുള്ളവരെ നിർബന്ധിത മതപരിവർത്തനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്. കർണാടകയിൽ മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. 

ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യൻ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. പാസ്റ്ററും ഭാര്യയും എത്തിയത് അറിഞ്ഞ് ബജ്റംഗ് ദൾ പ്രവർത്തകർ  സ്ഥലത്തെത്തി. പാസ്റ്ററും ഭാര്യയും കയറിയ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറി ഇരുവരെയും ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുട്ട പൊലീസ് പാസ്റ്ററെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രദേശവാസിയായ യുവാവാണ് ഇവർക്കെതിരെ പരാതിയുമായി എത്തിയത്. തന്‍റെ ഒപ്പം കഴിയുന്ന ബന്ധുവും ഭാര്യയും മൂന്നു വർഷം മുമ്പ് ക്രിസ്ത്യൻ മതത്തിലേക്ക് മാറിയതാണെന്നും ഇരുവരും തോൽപെട്ടിയിലെ പള്ളിയിൽ സ്ഥിരമായി പോകാറുണ്ടെന്നും പരാതിയിൽ പറയുന്നു. പ്രദേശത്ത് ലഘുലേഖകൾ വിതരണം ചെയ്ത് മതം മാറ്റാൻ ശ്രമിച്ചുവെന്ന യുവാവിന്‍റെ പരാതിയിൽ ഐപിസി സെക്ഷൻ 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനാണ് നിലവിൽ പാസ്റ്റർക്കും ഭാര്യക്കുമെതിരെ കുട്ട പൊലീസ് കേസെടുത്തിട്ടുള്ളത്.

പുതിയ മതപരിവർത്തന നിരോധന നിയമം സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇതുവരെ ലഭിച്ചില്ലെന്നും എന്നാൽ, കുറ്റപത്രം തയാറാക്കുമ്പോൾ പുതിയ നിയമ പ്രകാരം കുറ്റം ചുമത്തുമെന്നും കുട്ട പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും മത പരിവർത്തനം ലക്ഷ്യമാക്കിയുള്ള ലഘുലേഖകൾ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com