ചരിത്രം കുറിച്ച് പാലരുവി ചൂളംവിളിച്ചെത്തി; രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലം ( വീഡിയോ)

സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി
പാലരുവി എക്‌സ്പ്രസ് കോട്ടയത്തേക്ക് എത്തുന്നു/ വീഡിയോദൃശ്യം
പാലരുവി എക്‌സ്പ്രസ് കോട്ടയത്തേക്ക് എത്തുന്നു/ വീഡിയോദൃശ്യം

കോട്ടയം: രണ്ടു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലരുവി എക്‌സ്പ്രസ് ചൂളം വിളിച്ചെത്തി. ഏറ്റുമാനൂര്‍ -ചിങ്ങവനം ഇരട്ടപ്പാത യാഥാര്‍ത്ഥ്യമായി. പുതിയ പാത കമ്മീഷന്‍ ചെയ്തു. ഇതോടെ സമ്പൂര്‍ണ ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവി ഇതോടെ കേരളത്തിനും സ്വന്തമായി.

ഞായറാഴ്ച രാത്രി 9.25ന് ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപം പുതിയ പാളത്തിലേക്ക് പാലരുവി എക്‌സ്പ്രസ് ചൂളം വിളിച്ചെത്തിയതോടെയാണ് കേരളത്തിലെ ട്രെയിന്‍ യാത്രാചരിത്രം വികസനത്തിന്റെ പുതിയ ട്രാക്കിലേക്ക് കടന്നത്. പുതുതായി തീര്‍ത്ത രണ്ടാംട്രാക്കിലൂടെ ട്രെയിന്‍ കോട്ടയത്തേക്ക്. 50 കിലോമീറ്ററായിരുന്നു വേഗം. 

രാത്രി 9.35ന് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെത്തി. തോമസ് ചാഴികാടന്‍ എംപിയുടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പുതുപാതയിലൂടെ എത്തിയ പാലരുവിയെ സ്വീകരിച്ചു. കോട്ടയം സ്‌റ്റേഷനില്‍ രാത്രി 9.42ന് പാലരുവി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തതോടെ പാതയ്ക്ക് ഔദ്യോഗിക ഉദ്ഘാടനമായി. 

തോമസ് ചാഴികാടന്‍ എംപിക്ക് പുറമെ, ഡിആര്‍എം മുകുന്ദ് രാമസ്വാമി, ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാജേന്ദ്ര പ്രസാദ് ജിംഗാര്‍, ചീഫ് എന്‍ജിനീയര്‍ വി രാജഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു. കോട്ടയം സ്‌റ്റേഷന്‍ മാനേജര്‍ ബാബു തോമസാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെയുള്ള 16.7 കിലോമീറ്റർ ഇരട്ടപ്പാതയാണ് പൂർണമായും ഗതാഗതയോഗ്യമായത്.ഏറ്റുമാനൂരിൽനിന്ന്‌ തിരുവനന്തപുരം ഭാഗത്തേക്ക്‌ ചിങ്ങവനം വരെയാണ്‌ പുതിയപാത നിർമിച്ചിട്ടുള്ളത്. കോട്ടയത്തെ ഇരട്ട തുരങ്കങ്ങളും ഒഴിവാക്കി. റെയിൽവേ സ്റ്റേഷന്റെ നവീകരണം കൂടി പൂർത്തിയാകുന്നതോടെ കോട്ടയംവഴി കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com