കൊച്ചി: സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീവിതയ്ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തെരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് എല്ലാകാലത്തും സ്വീകരിച്ചതെന്നും റിമ പറഞ്ഞു.
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ സിദ്ദിഖ് അതിജീവിതയുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. അതിജീവിത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ പറഞ്ഞു. ഇത് നാട്ടിൽ നടക്കുന്ന പ്രശ്നമാണ്. മോശമാണെങ്കിലും നല്ലതാണെങ്കിലും പറയേണ്ടത് ആവശ്യമാണ്. അതെടുത്ത് രണ്ടുപേർ ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാൽ മതിയെന്ന് ലാൽ പറഞ്ഞു.
‘നടിയെ ആക്രമിച്ച കേസ് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോർത്തർ തീരുമാനിക്കേണ്ട കാര്യമാണ്. മറ്റേത് പ്രശ്നമാണെങ്കിലും ഉപയോഗിക്കുക എന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. അതിന് ആരെയും കുറ്റം പറയാനാകില്ല.’– ലാൽ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ