വിമാനത്താവളത്തില്‍ വിവസ്ത്രനാക്കി പരിശോധന, മകനെ മാനസികമായി ബാധിച്ചു; പി വി അബ്ദുല്‍ വഹാബ് എംപി പരാതി നല്‍കി

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ മകനെ വിവസ്ത്രനാക്കി പരിശോധനയ്ക്ക് വിധേയനാക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ്
പി വി അബ്ദുല്‍ വഹാബ് എംപി/ ഫെയ്സ്ബുക്ക്
പി വി അബ്ദുല്‍ വഹാബ് എംപി/ ഫെയ്സ്ബുക്ക്
Updated on
1 min read

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ മകനെ വിവസ്ത്രനാക്കി പരിശോധനയ്ക്ക് വിധേയനാക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബ് എംപി.  മകനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ്  ചെയര്‍മാന്‍ വിവേക് ജോഹ്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തന്റെ മകനായതുകൊണ്ടല്ല, സ്വകാര്യതക്കെതിരായ കടന്നുകയറ്റവും മനുഷ്യാവകാശ ലംഘനവുമായതു കൊണ്ടാണു പ്രതികരിക്കുന്നതെന്ന് വഹാബ് പറഞ്ഞു. 

ഈ മാസം ഒന്നിന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളംവഴി വരുമ്പോഴായിരുന്നു  സംഭവം. 'സംശയം പല കാരണങ്ങളാലുണ്ടാകാം. ആരെങ്കിലും എഴുതി നല്‍കിയിരിക്കാം. കമ്പ്യൂട്ടറില്‍ മകന്റെ പേര് വന്നിരിക്കാം. എന്റെ മകന് താടിയുണ്ട്. അതും ഒരു കാരണമാകാം.സംശയം തോന്നിയാല്‍ പരിശോധിക്കാം. എന്നാല്‍, അതിനു ചില നടപടിക്രമങ്ങളുണ്ട്' - വഹാബ് പറഞ്ഞു.

വ്യവസായിയായ മകന്‍ നിരന്തരം വിമാനയാത്ര ചെയ്യുന്നയാളാണെന്നു പരാതിയില്‍ എംപി ചൂണ്ടിക്കാട്ടി. ഇതുവരെ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ മകനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. 

തന്റെ പശ്ചാത്തലം വിശദീകരിച്ചിട്ടും അപമാനിക്കുന്ന രീതിയില്‍ മോശം പെരുമാറ്റം തുടര്‍ന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു  വയറിന്റെയും സ്വകാര്യ ഭാഗത്തിന്റെയും എക്‌സ്‌റേ എടുത്തു. ഇത്തരം പരിശോധന നടത്താന്‍ മജിസ്‌ട്രേട്ടിന്റെ അനുമതി വേണമെന്ന നടപടിക്രമം പാലിക്കപ്പെട്ടില്ല. അധികാര ദുര്‍വിനിയോഗത്തിലൂടെ മനുഷ്യാവകാശ ലംഘനം നടത്തിയ ഉദ്യോഗസ്ഥനെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരണം. ഉദ്യോഗസ്ഥന്റെ പെരുമാറ്റം മകനെ മാനസികവും ശാരീരികവുമായി ബാധിച്ചതായും എംപിയുടെ കത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com