റോഡില്‍ വിമാനം!; പിന്നെ ആകെ ബഹളം, സെല്‍ഫി എടുക്കാന്‍ തിരക്ക്

തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ടത്
വിമാന ഭാഗവുമായി പോകുന്ന ട്രെയിലര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടപ്പോള്‍
വിമാന ഭാഗവുമായി പോകുന്ന ട്രെയിലര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടപ്പോള്‍
Updated on
1 min read

കൊല്ലം: പുലര്‍ച്ചെ ആളുകള്‍ നോക്കിയപ്പോള്‍ റോഡില്‍ വിമാനം! പിന്നെ സെല്‍ഫി എടുക്കലായി, ഗ്രൂപ്പ് ഫോട്ടോ എടുക്കലായി, ആകെ ബഹളം! തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ടത്.

ടോള്‍ പ്ലാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം എത്തിത്തുടങ്ങി. ബൈപ്പാസ്വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനായി വാഹനം നിര്‍ത്തി സമയം ചെലവിട്ടു. വൈകാതെ പൊലീസെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുരുക്ക് ഒഴിവായി.

ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിരക്കായതോടെ പൊലീസും വലഞ്ഞു. ട്രെയിലര്‍ ഡ്രൈവര്‍മാരെ 'വിമാനത്തിന്റെ ഡ്രൈവര്‍മാരാ'ക്കിയും ചിലര്‍ സെല്‍ഫിയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ ട്രെയിലറിന്റെ ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ തൊഴിലാളികളോടൊപ്പം നാട്ടുകാരും ചേര്‍ന്നു.

ഉപയോഗശൂന്യമായ വിമാനം ഒരു സ്വകാര്യ കമ്പനി വിലയ്‌ക്കെടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുഭാഗം വേര്‍പെടുത്തിയശേഷം കൂറ്റന്‍ ട്രെയിലറില്‍ കയറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോകവേയാണ് ഞായറാഴ്ച പുലര്‍ച്ചെ കുരീപ്പുഴയില്‍ എത്തിയത്. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. ആന്ധ്രയിലെത്തിക്കുന്ന വിമാനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഹോട്ടല്‍ തുടങ്ങുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com