മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി; പുറത്താക്കാന്‍ അധികാരമില്ല; പ്രീതിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍

കേരളത്തിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുമെന്ന് ഞാന്‍ എടുത്ത പ്രതിജ്ഞ നിറവേറ്റാന്‍ വേണ്ടിയാണ് താന്‍ അത്തരമൊരു നടപടി സ്വീകരിച്ചത്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ


ന്യൂഡല്‍ഹി:  മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് മന്ത്രിയെ തീരുമാനിക്കുന്നത്. അതേസമയം ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടതായി അറിയിച്ചത്, മന്ത്രിയുടെ പ്രസ്താവനയിലുള്ള തന്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

വാര്‍ത്താ ഏജന്‍സിക്ക് കൊടുത്ത അഭിമുഖത്തിലാണ് ഗവര്‍ണര്‍ പ്രീതിയില്‍ വിശദീകരണം നല്‍കിയത്. മന്ത്രി ബാലഗോപാല്‍ പ്രാദേശിക വാദത്തിലൂന്നിയ പ്രസ്താവന നടത്തിയതാണ് പ്രീതി പിന്‍വലിക്കാന്‍ ഇടയാക്കിയത്. യുപിയില്‍ ജനിച്ച ഒരാള്‍ക്ക് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് എങ്ങനെ ധാരണയുണ്ടാകുമെന്നാണ് മന്ത്രി ചോദിച്ചത്. 

പ്രവിശ്യാവാദത്തിന്റെയും പ്രാദേശികവാദത്തിന്റെയും തീ ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യയുടെ ഐക്യത്തെയാണ് അദ്ദേഹം വെല്ലുവിളിച്ചത്. അദ്ദേഹം വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആരെങ്കിലും പ്രാദേശിക വാദത്തിന്റെ തീ ആളിക്കത്തിക്കാന്‍ ശ്രമിച്ചാല്‍ അത് സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

'കേരളത്തിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുമെന്ന് ഞാന്‍ എടുത്ത പ്രതിജ്ഞ നിറവേറ്റാന്‍ വേണ്ടിയാണ് താന്‍ അത്തരമൊരു നടപടി സ്വീകരിച്ചത്'. ഭരണഘടനാ പദവി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആരോപണം ഗവര്‍ണര്‍ തള്ളി. 'ഞാന്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്നാണ് ആരോപിക്കുന്നത്. രാഷ്ട്രീയമായി പ്രശ്‌നക്കാരെന്ന് നിങ്ങള്‍ കരുതുന്ന ആര്‍എസ്എസ്, ബിജെപി സംഘടനകളില്‍ പെട്ട ആരെയെങ്കിലും ഞാന്‍ ഇടപെട്ട് നിയമിച്ചതിന്റെ തെളിവ് നല്‍കൂ. അങ്ങനെയുണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com