പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെടുത്തത് 56 കഷണങ്ങളാക്കി മുറിച്ച നിലയിൽ. റോസ്‌ലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഞ്ച് ഭാഗങ്ങളായാണ് ലഭിച്ചതെന്നും ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനി. നാലിടത്ത് നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച കല്ലും ബാഗും കണ്ടെത്തി.
കൊല നടന്നത് ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണ്. മൂന്ന് പേരും കൃത്യത്തിൽ പങ്കാളികളായി. വൈകീട്ട് അഞ്ചിനും ആറിനും ഇടയിലാണ് കൃത്യം നടത്തിയത്. സ്ത്രീകളുമായി പോയ വാഹനം കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി.
ദമ്പതിമാരും ഷാഫിയും തമ്മിൽ ഒന്നര വർഷത്തെ ബന്ധമുണ്ട്. സാമ്പത്തിക ഇടപാടുകളും നടന്നു. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നു. ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
അതിനിടെ നരബലിക്കിരയായ കാലടി സ്വദേശിനി റോസ്‌ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായി കണ്ടെടുത്തു. മൃതദേഹാവശിഷ്ടങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. പത്മയുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ പുറത്തെടുത്തിരുന്നു. പ്രതികളായ തിരുവല്ല സ്വേദശി ഭഗവൽ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെ ഇന്നു രാത്രി കൊച്ചിയിലേക്കു കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു.
പെരുമ്പാവൂർ സ്വദേശി മുഹമ്മദി ഷാഫിയുടെ ‘ഐശ്വര്യ പൂകൾക്കായി സമീപിക്കുക’ എന്ന ഫെയ്സ്ബുക് പോസ്റ്റ് കണ്ടാണ് ഭഗവൽ സിങ്ങും ഭാര്യയും ബന്ധപ്പെടുന്നത്. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽ നിന്നു ഷാഫി പണം കൈക്കലാക്കി. തുടർന്ന് ആറ് മാസം മുൻപ് റോസ്‌ലിയെ കടത്തിക്കൊണ്ടു പോയി നരബലി നൽകി.
ഒരാളെക്കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടു പോയത്. പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുർമന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ