കൊച്ചി: നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ് ഷാഫി കൊടുംക്രിമിനലെന്ന് പൊലീസ്. നേരത്തെ വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഷാഫിയെന്നും പൊലീസ് പറഞ്ഞു. 2 വര്‍ഷം മുന്‍പ് മുറുക്കാന്‍ വാങ്ങാനെത്തിയ 75കാരിയെയാണ് മുഹമ്മദ് ഷാഫി പീഡിപ്പിച്ചത്. അന്ന് ലോറി ഡ്രൈവറായാണ് ഷാഫി പുത്തന്‍ കുരിശിലെത്തിയത്. കേസില്‍ ഷാഫി കഴിഞ്ഞ വര്‍ഷം ജാമ്യത്തിലിറങ്ങി. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക.
ഒരേസമയം സിദ്ധനും ഏജന്‍റുമായി വേഷമിട്ട ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹമാണ്. കൊച്ചി നഗരത്തില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഷാഫി പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെയാണ് നരബലിക്കായി ഉന്നംവച്ചത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫിയെന്ന വിവരവും പുറത്തുവരുന്നു. ഷാഫി, റഷീദ് ഇങ്ങനെ വിവിധ പേരുകളിലായിരുന്നു ഷാഫിയുടെ പകർന്നാട്ടം.
അതേസമയം, കേരളത്തെ നടുക്കിയ നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. നരബലിക്കായി തിരുവല്ല സ്വദേശി ഭഗവല്‍സിങ് ഫെയ്‌സ്ബുക്ക് വഴിയാണ് മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ടത്. ശ്രീദേവി എന്ന പ്രൊഫൈലില്‍ ആണ് ഷാഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് കൊണ്ടുപോയത് ഷാഫി തന്നെയാണെന്നാണ് വിവരം. ഇരുവരെയും കൊണ്ടുപോയതിന്റെ പിറ്റേന്ന് തന്നെ വധിക്കുകയായിരുന്നു.
ഐശ്വര്യ പൂജകള്‍ക്കായി സമീപിക്കുക എന്ന് ഫെയ്‌സ്ബുക്ക് വഴിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി പരസ്യം നല്‍കിയത്. ഇതു കണ്ട് തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരില്‍നിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി.
ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26നു കടത്തിക്കൊണ്ടുപോയത്. പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുര്‍മന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്. അതിക്രൂരമായ രീതിയില്‍ തലയറുത്താണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates