മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കുന്നതിനെ എതിര്‍ത്ത് പൊലീസ് കോടതിയില്‍; തെറ്റായ സന്ദേശം നല്‍കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th October 2022 01:11 PM |
Last Updated: 19th October 2022 01:11 PM | A+A A- |

മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം, ഷിഹാബ്
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കരുതെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി പൊലീസുകാരനെന്നത് ഗൗരവതരമായ വസ്തുതയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസില്‍ ഇന്ന് വിധി പറഞ്ഞേക്കും.
രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ ഒരു ഫ്രൂട്ട്‌സ് കടയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മാങ്ങാ മോഷ്ടിച്ചത്. സിസിടിവി കാമറയില്‍ കുടുങ്ങിയ ഉദ്യോഗസ്ഥന്‍ ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബാണെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്വമേധയാ കേസ് എടുക്കുകയും അന്വേഷണ വിധേയമായി പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്. കേസ് പിന്‍വലിക്കണമെന്നും കടയുടമ കോടതിയോട് ആവശ്യപ്പെട്ടു.
കീഴ് കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ കേസ് ഒത്ത് തീര്‍പ്പക്കാന്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. നേരത്തെ ഒരു പീഡന കേസില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടുക്കി എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് ഇയാള്‍ പത്ത് കിലോയോളം മാങ്ങ മോഷ്ടിച്ചത്. ബൈക്കിലെത്തിയ പൊലീസുകാരന്‍ റോഡരികില്‍ അടുക്കിവെച്ച മാങ്ങ മോഷ്ടിക്കുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സ്യൂട്ട്‌കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ