തേനീച്ചയും കടന്നലും കുത്തി മരിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം, പരിക്കേൽക്കുന്നവർക്ക് ചികിത്സാ തുകയും

വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തേനീച്ചയുടേയും കടന്നലിന്റേയും ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. മന്ത്രിസഭയുടേതാണ് തീരുമാനം. വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നൽകുന്നതിന് സമാനമായ നഷ്ടപരിഹാരം ഇവർക്കും ലഭ്യമാക്കാനാണ് തീരുമാനിച്ചത്. 

പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുകയാവും ലഭ്യമാക്കുക. പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകുക. പട്ടികവർഗക്കാർക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും.

1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ തേനീച്ച, കടന്നൽ എന്നിയെക്കൂടി ഉൾപ്പെടുത്തി. കേന്ദ്രനിയമത്തിലെ വന്യജീവിയെന്ന പദത്തിന്റെ നിർവചനത്തിൽ തേനീച്ചയും കടന്നലും ഉൾപ്പെടുന്നില്ല. അതിനാൽ തേനീച്ചയെ വളർത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമതടസ്സമില്ല.

വനത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്താണെങ്കിൽ രണ്ടുലക്ഷവുമാണ് നിലവിൽ നഷ്ടപരിഹാരം. വനത്തിനു പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വനംവകുപ്പ് ശുപാർശചെയ്തിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്ക് രണ്ടുലക്ഷമാണ് നിലവിലുള്ള നഷ്ടപരിഹാരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com