കണ്ണൂർ; വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസിന് പെട്ടെന്ന് കണ്ടെത്താനായത് ഫോണിലൂടെ കേട്ട വിഷ്ണുപ്രിയയുടെ അവസാന നിലവിളി. പാനൂര്‍ വള്ള്യായില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി എം ശ്യാംജിത്താണ് അറസ്റ്റിലായത്. ഇയാൾ വീട്ടിലേക്ക് വരുന്ന സമയത്ത് വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് വാട്‌സാപ്പില്‍ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ സുഹൃത്തുകേട്ട ആ നിലവിളിയാണ് പ്രതിയിലേക്ക് എളുപ്പമെത്താൻ സഹായകമായത്.
പൊലീസെത്തുമ്പോള്‍ വിഷ്ണുപ്രിയയുടെ ഫോണ്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. അവസാനമായി വിഷ്ണുപ്രിയ സംസാരിച്ചയാളുമായി ബന്ധപ്പെട്ടപ്പോൾ ഒരു ശ്യാംജിത്തിന്റെ പേര് വിളിച്ച് വിഷ്ണപ്രിയ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ ഫോണില്‍നിന്നുതന്നെ ശ്യാംജിത്തിന്റെ നമ്പര്‍ കിട്ടി. ആ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടർന്ന് പൊലീസ് എത്തിയത് മാനന്തേരിയിലാണ്. ആ സമയത്ത് അച്ഛന്റെ ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു ഇയാൾ.
കൊലനടത്തിയശേഷം ഇയാൾ ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ചു. സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ചാണ് ഹോട്ടലില്‍ ജോലിക്ക് നിന്നത്. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുന്‍പാണ് തീരുമാനമെടുത്തത്. ഇതിനായി മുൻകൂട്ടി തയാറെടുപ്പുകൾ നടത്തുകയായിരുന്നു. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുന്‍പും.
ചുറ്റികയും വെട്ടുകത്തിയും കയറുമായാണ് ഇയാൾ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. കൈയിലെ ബാഗില്‍ കരുതിയ ഈ മൂന്ന് ആയുധങ്ങളും ഉപയോഗിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ആരുമില്ലാത്ത സമയം നോക്കി വീട്ടിലേക്ക് കടന്ന പ്രതി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തിന് വെട്ടുകയായിരുന്നു. മിനിറ്റുകൾക്കുള്ളിലാണ് കൊലപാതകം നടത്തി ഇയാൾ മടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ