മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തതില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു. സംഭവത്തിൽ ദേശീയപാത അതോറിട്ടിയോട് മന്ത്രി റിപ്പോർട്ട് തേടി. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിർമ്മാണമായതിനാലാണ് NHAl യോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് മരം മുറിച്ചതെന്നും റിപ്പോർട്ടുണ്ട്. രണ്ടായിരം മരം മുറിക്കാനാണ് അനുമതി നൽകിയത്. അതിൽ ഈ മരം ഉൾപ്പെട്ടിരുന്നില്ലെന്നാണ് വിവരം.
ഇതോടെ അനുമതി നൽകിയതിൽ കൂടുതൽ മരം മുറിച്ചിട്ടുണ്ടോയെന്ന് വനം വകുപ്പ് പരിശോധിക്കുകയാണ്. കുളപ്പുറം വികെ പടിയിലാണ് മരം മുറിച്ചത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ ഷെഡ്യൂള്‍ നാലില്‍പ്പെട്ട എരണ്ട പക്ഷികളാണ് ചത്തത്. മരം മുറിക്കുമ്പോള്‍ ഇതിന് മുകളില്‍ ധാരാളം പക്ഷികള്‍ ഉണ്ടായിരുന്നു. മരം മുറിഞ്ഞു വീണ് അടിയില്‍പ്പെട്ട് നൂറുകണക്കിന് പക്ഷികളാണ് ചത്തത്.
മരം മുറിച്ച് നീക്കിയപ്പോള്‍ പക്ഷികളും കുഞ്ഞുങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം ക്രൂരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദന്‍ പറഞ്ഞു. ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയുമാണ് നശിപ്പിച്ചത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്‍റെ നിര്‍ദ്ദേശം ലംഘിച്ചാണ് ഇത് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates