കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ മുപ്പതു പവന്‍ ആഭരണം കണ്ടെത്തി. വീട്ടിലെ സെന്‍ട്രല്‍ ഹാളിലെ ശൗചാലയത്തിലെ ഫ്‌ളഷ് ടാങ്കില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വടകരയ്ക്കടുത്ത് വാണിമേൽ വെള്ളിയോട് സംഭവം നടന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മീത്തലെ നടുവിലക്കണ്ടി എംഎന്‍ ഹാഷിം കോയ തങ്ങളുടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നത്. കവര്‍ച്ച നടന്ന ഉടനെ കല്യാണ വീട്ടിലും പരിസരങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വളയം ഇന്‍സ്‌പെക്ടര്‍ എ അജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി ശൗചാലയത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നത് വീട്ടുടമയായ ഹാഷിം കോയ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളമൊഴുകുന്നതു തടയാന്‍ വാള്‍വ് പൂട്ടി. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇതു ശരിയാക്കാന്‍ വേണ്ടി ശൗചാലയത്തിലെ ഫ്‌ളഷ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്.
പാദസരം, താലിമാല, നെക്ലെയ്‌സ്, വളകള്‍ തുടങ്ങിയ കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും അതിലുണ്ടായിരുന്നു. വീട്ടുടമ ഹാഷിം കോയ തങ്ങള്‍ സ്വര്‍ണാഭരണം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചു. വളയം പൊലീസെത്തി ആഭരണം കസ്റ്റഡിയിലെടുത്തു.
കവര്‍ച്ച മുതല്‍ ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. തൊണ്ടിമുതല്‍ ലഭിച്ചെങ്കിലും അന്വേഷണം തുടരാന്‍ തന്നെയാണ് പൊലീസ് തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates