തൃശ്ശൂർ: തൃശൂരിനെ ആവേശത്തിലാഴ്ത്താൻ ഇന്ന് പുലികളി. വൈകിട്ട് നാലു മണിക്ക് സ്വരാജ് റൗണ്ടിലാകും പുലികൾ ഇറങ്ങുക. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി. മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി.
അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാൻ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയാവും പുലികളി നടത്തുക. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചടങ്ങുകൾ മാറ്റിയത്.
വൻ തുകയാണ് പുലികളി വിജയികളെ കാത്തിരിക്കുന്നത്. മികച്ച പുലിക്കളി ടീമിന് അര ലക്ഷം രൂപ നൽകും. നേരത്തെ 40,000 രൂപയായിരുന്നു നൽകിയിരുന്നത്.പുലിക്കളി സംഘങ്ങൾക്ക് രണ്ട് ലക്ഷമാക്കി സഹായം വർധിപ്പിച്ചതിനൊപ്പമാണ് സമ്മാന തുകയിലും വർധനവ് വരുത്തിയത്. ഒന്നാമതെത്തുന്ന പുലിക്കളി ടീമിന് അര ലക്ഷവും രണ്ടും മന്നും സ്ഥാനക്കാർക്ക് 40,000, 35,000 വീതവും നൽകും.
നിശ്ചല ദൃശ്യങ്ങൾക്ക് ഒന്നാം സ്ഥാനത്തിന് 35,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 30,000, 25,000 രൂപ വീതവും നൽകും. മികച്ച പുലിക്കൊട്ടിനും പുലി വേഷത്തിനും 7,500 രൂപ വീതവും അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയും നൽകും. പുലിക്കളി സംഘങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് മികച്ച പുലിവണ്ടിക്കും ഇത്തവണ സമ്മാനം നൽകുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാമത് അയ്യായിരം രൂപയും ട്രോഫിയും നൽകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ