തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇതിനായി പാര്‍ട്ടി ജനറല്‍ ബോഡി യോഗം ഇന്നു ചേരും. രാവിലെ 11 ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം. കെ സുധാകരന്‍ പ്രസിഡന്റായി തുടരാനാണ് ധാരണ. അതേസമയം, പ്രസിഡന്റായി സുധാകരനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല.
പ്രസിഡന്റിനെ തീരുമാനിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനാണ് സാധ്യത. കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍, സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി എന്നിവരുടെ തെരഞ്ഞെടുപ്പും ഇന്നത്തെ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നുണ്ട്.
കെപിസിസി ജനറല്‍ ബോഡി അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ നടപടിക്രമം ഔപചാരികമായി പൂര്‍ത്തിയാക്കാമെന്നും മത്സരം വേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിലുണ്ടായിട്ടുള്ള ധാരണയെന്നാണ് വിവരം. എഐസിസി തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനതല ഭാരവാഹികളെ നിശ്ചയിക്കുന്നത് പൂർത്തിയാക്കേണ്ടതുണ്ട്.
310 അംഗ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പട്ടികയില്‍ 77 പുതുമുഖങ്ങളുണ്ട്. ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള 285 പേര്‍ക്കു പുറമേ പ്രധാന നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയതോടെയാണ് ജംബോ പട്ടികയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ